Articles by our colleagues


ലേഖനം

വി.സുരേശന്‍
ജില്ലാ മലേറിയ ഓഫീസര്‍ 

    

 

 

 

 

 

 



 

പൊതുജനാരോഗ്യരംഗം നേരിടുന്ന വെല്ലുവിളികള്‍

              ആരോഗ്യരംഗത്ത്സുപ്രധാനമായഒട്ടനവധിനേട്ടങ്ങള്‍ ഉണ്ടാക്കിയ ഒരുസംസ്ഥാനമാണ് കേരളം.മെച്ചപ്പെട്ട ആയുര്‍ദൈര്‍ഘ്യം ,കുറഞ്ഞ ശിശു മരണനിരക്ക്,കുറഞ്ഞ മാതൃ മരണ നിരക്ക് എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഏറെയാണ് .

      കേരളം ഉണ്ടാക്കിയ ഈ നേട്ടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കാവുന്നഘടകങ്ങള്‍ പലതാണ്.സാക്ഷരത,രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍  ഉണ്ടാക്കിയെടുത്ത പൊതു അവബോധം,ഭൂപരിഷ്കരണം വഴി ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍,മെച്ചപ്പെട്ട പൊതുവിതരണസമ്പ്രദായം, വിപുലമായ പൊതുജനാരോഗ്യ  സംവിധാനം,അധികാരവികേന്ദ്രീകരണം എന്നിവ ഇവയില്‍ പ്രധാനമാണ്.

   എന്നാല്‍ ഇത്രയെല്ലാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും  ആരോഗ്യ രംഗത്ത്,വലിയതകര്‍ച്ചയെയാണ്കേരളംഇന്ന്‍അഭിമുഖീകരിക്കുന്നത്.കേരളം ഇന്ന്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലതാണ്.പഴയ രോഗങ്ങളുടെ തിരിച്ചുവരവ്,പുതിയ രോഗങ്ങളുടെ ആധിക്യം,ജീവിത  ശൈലീരോഗങ്ങളുടെവര്‍ദ്ധനവ്,മദ്യപാനം,ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം,  വര്‍ദ്ധിച്ചുവരുന്നആത്മഹത്യകള്‍,ഔഷധങ്ങളുടെ അമിതമായ ഉപയോഗം,വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചിലവ് എന്നിവ ഇവയില്‍ ചിലതാണ്.

  വര്‍ഷങ്ങളുടെ ശ്രമഫലമായി പൊതുജനാരോഗ്യരംഗത്ത്  നാം കൈവരിച്ച നേട്ടങ്ങളത്രയും തകിടം മറിഞ്ഞു പോവുന്ന സ്ഥിതിയാണ് ഇന്ന്‍ കേരളത്തിലെ ആരോഗ്യരംഗത്ത് കാണാന്‍  സാധിക്കുന്നത്. നാം നിര്‍മ്മാര്‍ജനം ചെയ്ത പല രോഗങ്ങളുടെയും തിരിച്ചുവരവും, പുതിയ രോഗങ്ങളുടെ ആവിര്‍ഭാവവും കേരള ജനതയുടെമനസ്സില്‍സൃഷ്ടിക്കുന്നആശങ്കകള്‍ചെറുതല്ല. ചിക്കുന്‍ഗുനിയയുംമലമ്പനിയുംഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും  ടൈഫോയ്ഡും മറ്റ് സാംക്രമിക രോഗങ്ങളും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും അവ മൂലമുള്ള മരണങ്ങളും കേരള ജനതയുടെ ഉറക്കം കെടുത്തുന്നവയായി  മാറിയിരിക്കുന്നു.

                    എന്നാല്‍ മനുഷ്യന്‍  സ്വയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ്  ഇത്തരമൊരവസ്ഥ ‍ ഉണ്ടാക്കുന്നതെന്ന്‍ നാം തിരിച്ചറിയാതെ പോവുന്നു. ശുദ്ധമായ കുടിവെള്ളത്തിന്‍റെ അപര്യാപ്തത, മാലിന്യത്തിന്‍റെ വലിയ തോതിലുള്ള  വര്‍ദ്ധനവ്, അന്തരീക്ഷ മലിനീകരണം, കീടനാശിനികളുടെ അമിതമായ ഉപയോഗം, പരിസ്ഥിതിയിലും കാലാവസ്ഥയിലും വന്ന മാറ്റങ്ങള്‍, തുടങ്ങിയവ രോഗാതുരത വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങളാണ് എന്ന് കാണാം.

           ജനസംഖ്യയിലുള്ള വര്‍ദ്ധനവ് മൂലം നമ്മുടെ ജീവിത സാഹചര്യങ്ങള്‍ഏറെ മാറിയിരിക്കുന്നു.ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം മൂലം ചെറുഗ്രാമങ്ങള്‍ പോലും പട്ടണങ്ങളായി മാറുന്നു.മനുഷ്യന്‍റെ ആവശ്യങ്ങള്‍വര്‍ദ്ധിക്കുന്നതോടൊപ്പം പൊതു ആസ്തിയിലേക്ക്മാലിന്യങ്ങള്‍ പുറംതള്ളുന്നതിന്‍റെ തോതും നാള്‍ക്കുനാള്‍വര്‍ദ്ധിച്ചുവരുന്നു.ഇത് അന്തരീക്ഷ മലിനീകരണത്തിനും ഈച്ച,കൊതുക്,എലി,മറ്റ്  രോഗവാഹകരായ ജീവികള്‍ എന്നിവയുടെ വംശവര്‍ദ്ധനവിനും കാരണമാകുന്നു.

                ആരോഗ്യമെന്നത് ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണെന്ന്‍ ലോകാരോഗ്യസംഘടന വിവക്ഷിക്കുന്നു. ആരോഗ്യമെന്നത് കേവലം ഡോക്ടര്‍, ആശുപത്രി, നഴ്സ് അഥവാ ജീവനക്കാര്‍,മരുന്ന്‍ എന്ന സമവാക്യത്തിനപ്പുറം ശുദ്ധമായ കുടിവെള്ളം,ശുദ്ധവായു,വൃത്തിയുള്ള വീട്,വൃത്തിയുള്ള പരിസരം,വൃത്തിയുള്ളതൊഴില്‍ സ്ഥലം,വൃത്തിയുള്ളസമൂഹം എന്നിവയാണെന്നു  കൂടി നാം തിരിച്ചറിയണം.

             ഇന്ന്‍  നിലനില്‍ക്കുന്ന ഭൂരിഭാഗം ആരോഗ്യ പ്രശ്നങ്ങള്‍ക്കും  കാരണം നമ്മുടെ പ്രവൃത്തികള്‍ തന്നെയാണെന്നും,നമ്മുടെ മാലിന്യ  സംസ്കരണ  സംസ്കാരം മാറിയില്ലെങ്കില്‍   അത് നമ്മുടെ തന്നെ  നിലനില്‍പ്പിന്ഭീഷണിയാവുമെന്നും നാം മനസിലാക്കണം.നമുക്കും നമ്മുടെ സഹജീവികള്‍ക്കും ആരോഗ്യവാന്മാരായി  ജീവിക്കുന്നതിന് ഒരു മെച്ചപ്പെട്ട ആരോഗ്യ സംസ്കാരം വളര്‍ത്തിയെടുക്കെണ്ടത്  അത്യന്താ- പേക്ഷിതമാണെന്ന്‍ തിരിച്ചറിയുകയുംഅത് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍  നടത്തുകയും അതോടൊപ്പം നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ചെയ്‌താല്‍ മാത്രമേ പകര്‍ച്ചവ്യാധികളുടെയും പകര്‍ച്ചേതര വ്യാധികളുടെയും ആധിക്യത്തില്‍  നിന്നും നമുക്ക്‌ രക്ഷ നേടാന്‍  സാധിക്കുകയുള്ളൂ.

*********************

ലേഖനം 

ഡോ. ഡി.ജി. രമേഷ്‌  
മെഡിക്കല്‍ ഓഫീസര്‍
പി.എച്ച്.സി അജാനൂര്‍















കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ 
പുരുഷ പങ്കാളിത്തത്തിന്‍റെ    പ്രസക്തി
                                ജനസംഖ്യാ വിസ്ഫോടനത്തിന്‍റെ   ഫലമായി ലോക ജനസംഖ്യ 700 കോടി കവിഞ്ഞ്  1000 കോടിയിലേക്കുള്ള   കുതിപ്പിലാണ്. ഭാരതത്തിലും നമ്മുടെ കൊച്ചു കേരളത്തിലും സ്ഥിതി വിഭിന്നമല്ല. ഈ കുതിച്ചു ചാട്ടത്തെ നിയന്ത്രിക്കേണ്ടത് നാമോരുത്തരുടെയും  കടമയാണെന്നും  അല്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ അതിഭീകരമായ ഒരു ദുരവസ്ഥയെ  നേരിടേണ്ടി വരുമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ജനസാന്ദ്രത വളരെ കൂടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം,ഭൂമി, ജലം തുടങ്ങി  ദിനംപ്രതി നമുക്കാവശ്യമുള്ള സകല വസ്തുക്കള്‍ക്കും കടുത്ത ക്ഷാമം നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ജാതി മത വര്‍ണ്ണ ഭാഷാ ഭേദമില്ലാതെ ജനസംഖ്യാ നിയന്ത്രണം  നടപ്പിലാക്കേണ്ടുന്നതിന്‍റെപ്രസക്തി നാം മനസിലാക്കേണ്ടത്. 

കുടുംബാസൂത്രണമാര്‍ഗ്ഗങ്ങള്‍ രണ്ടുതരത്തിലുണ്ട്.

1. താല്‍ക്കാലിക മാര്‍ഗ്ഗങ്ങള്‍
ഉദാ: ഗര്‍ഭനിരോധന ഉറകള്‍, ഗുളികകള്‍ തുടങ്ങിയവ 

2.  സ്ഥായിയായ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍
ഉദാ: വാസെക്ടമി(പുരുഷന്മാര്‍ക്ക്), ട്യൂബക്ടമി(സ്ത്രീകള്‍ക്ക്)  എന്നിവ 
          
       ഇന്ത്യയില്‍ 98ശതമാനവും സ്ത്രീകളാണ് കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക്മുന്നിട്ടിറങ്ങുന്നത്.ഈയൊരവസ്ഥ മാറ്റി കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങളില്‍പുരുഷ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായികേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ തലങ്ങളിലുള്ള  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഇന്നും പുരുഷ പങ്കാളിത്തം നമ്മുടെ പ്രതീക്ഷിത തലത്തിലേക്കെത്തിക്കാന്‍  നമുക്ക് സാധിച്ചിട്ടില്ല.ഇതിനു  പ്രധാന കാരണം വാസെക്ടമിയുമായി ബന്ധപ്പെട്ട്   പ്രചരിക്കപ്പെടുന്ന തെറ്റിദ്ധാരണകളാണ്. 

               എന്നാല്‍ 1986 മുതല്‍ നോസ്കാല്‍പല്‍വാസെക്ടമി എന്ന നൂതന രീതി പ്രചാരത്തില്‍ വന്നതോടെ ഈ സ്ഥിതിക്ക് ഒരു പരിധി വരെ മാറ്റം വരികയും  സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍  തുടങ്ങുകയും ചെയ്തിട്ടുണ്ട്.പേര്സൂചിപ്പിക്കുന്നത് പോലെ തന്നെ ഈമാര്‍ഗ്ഗത്തില്‍ സ്കാല്പല്‍ അഥവാ ശസ്ത്രക്രിയ  ചെയ്യാനുപയോഗിക്കുന്ന ബ്ലേഡ് പ്രയോഗത്തില്‍ വരുന്നില്ല.സൂചിരഹിതവും തുന്നല്‍രഹിതവുമായ ഈ പദ്ധതി ആദ്യമായി കണ്ടു പിടിച്ചത് ചൈനയിലെ ഭിഷഗ്വരനായ ഡോ.ലീ ഷുങ്ങ്കിയാങ്ങ് ആണ്. 1974 മുതല്‍ ചൈനയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ രീതി 1986 ആയപ്പോഴേക്കും മറ്റ് രാജ്യങ്ങളിലേക്കുംവ്യാപിച്ചു.  

   ഇത് വളരെ ലളിതമായിഓപ്പറേഷന്‍ തീയറ്റര്‍ പോലുമില്ലാതെ പരിശോധനാ മുറിയില്‍ വെച്ച് പോലും അണുവിമുക്തമായ അന്തരീക്ഷത്തില്‍    ചെയ്യാവുന്നതാണ്. പ്രാദേശികമായ ഒരു മരവിപ്പിക്കല്‍ മാത്രമേ ഈ രീതിക്ക് ആവശ്യമുള്ളൂ. ഏകദേശം 15 മിനുറ്റ് കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന ഈ രീതിക്ക് വിശ്രമത്തിന്‍റെ  ആവശ്യം ഇല്ല. മുറിവോ രക്തസ്രാവമോ ഇല്ലാത്തതിനാല്‍ അരമണിക്കൂറിനകം വീട്ടിലേക്ക് പോകാവുന്നതാണ്.  ഭക്ഷണരീതിക്കോ ജീവിതരീതിക്കോ യാതൊരു മാറ്റവും ആവശ്യമില്ല.

             ഈ രീതി സ്വീകരിക്കുന്നവര്‍ക്ക് പുരുഷത്വത്തിനോ ബലത്തിനോ യാതൊരു കുറവും സംഭവിക്കുന്നില്ല.  സ്ഥിര കുടുംബാസൂത്രണമാര്‍ഗ്ഗം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് നോസ്കാല്‍പല്‍വാസെക്ടമി.  ഇന്ന് നിലവിലുള്ള സ്ഥിരകുടുബാസൂത്രണ മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും ലളിതമായ ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നതിലൂടെ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങളില്‍ പുരുഷപങ്കാളിത്തം ഉറപ്പിക്കാനും നമുക്ക് സാധിക്കും

*********************



ലേഖനം 

ഡോ. മിനി മനോജ്‌  
ശിശുരോഗ വിദഗ്ദ
ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്  



 

 

 

 

 

 

 

 





മുലയൂട്ടലിന്‍റെ പ്രാധാന്യം 


           ദൈവത്തിന് ഓരോരുത്തരുടെയും അരികില്‍  എത്താന്‍  സാധിക്കാത്തതിനാല്‍ ദൈവം അമ്മമാരെ സൃഷ്ടിച്ചു എന്നൊരു ചൊല്ലുണ്ട്. തീര്‍ച്ചയായും മുലയൂട്ടാനുള്ള കഴിവ് അമ്മയ്ക്ക് ദൈവദത്തം തന്നെയാണ്. ഓരോ അമ്മയ്ക്കും സ്വന്തം കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും വലിയ   സമ്മാനമാണ് മുലപ്പാല്‍ .  കുഞ്ഞിന്‍റെ പ്രായത്തിനും ആവശ്യകതയ്ക്കും
കാലാവസ്ഥാ വ്യതിയാനത്തിനും അനുസരിച്ച് മുലപ്പാല്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.വേനല്‍ക്കാലത്ത് മുലപ്പാലില്‍ കൂടുതല്‍ ജലാംശം ഉണ്ടാകും.6മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയാകും, വെള്ളം വേറെ നല്‍കേണ്ട ആവശ്യമില്ല. 

മുലയൂട്ടല്‍ എപ്പോള്‍ ആരംഭിക്കാം?
   പ്രസവം കഴിഞ്ഞാല്‍ ഒട്ടും താമസിയാതെ തന്നെ മുലയൂട്ടല്‍ തുടങ്ങേണ്ടാതാണ്.  സാധാരണ പ്രസവം ആണെങ്കില്‍ പ്രസവിച്ച് അരമണിക്കൂറിനകവും സിസേറിയന്‍ ഓപ്പറേഷന്‍ ആണെങ്കില്‍ പരമാവധി 4 മണിക്കൂറിനകവും അമ്മ കുഞ്ഞിനെ മുലയൂട്ടിയിരിക്കണം. ആദ്യത്തെ 2-3 ദിവസങ്ങളില്‍ ഉണ്ടാകുന്ന മുലപ്പാല്‍  അളവില്‍ കുറവായിരിക്കും. 10 മുതല്‍ 40 മില്ലി ലിറ്റര്‍ മാത്രം വരുന്ന ഇളം മഞ്ഞ നിറത്തിലുള്ള ഈ പാലിന് "കൊളസ്ട്രം" എന്ന് പറയുന്നു. കുഞ്ഞിന് കുടലിലും ശരീരത്തിലും രോഗ പ്രതിരോധശേഷി നിറയ്ക്കുന്ന ഈ പാല്‍ ഒരു കാരണവശാലും നിഷേധിക്കപ്പെട്ടുകൂടാ. ഇത് ലഭിക്കാതെ വരുന്ന കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധശേഷി കുറയുന്നതോടൊപ്പം അലര്‍ജി  തുടങ്ങിയ അസുഖങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. 

  പ്രസവിച്ച്  ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ  ഉണര്‍വ്വോടെ മുലയൂട്ടല്‍ ആരംഭിക്കാനാകും. അതിനു ശേഷം ഉറക്കത്തിലേക്ക് വഴുതി വീഴുന്ന കുഞ്ഞിനെ ഉണര്‍ത്തി മുലയൂട്ടല്‍ ആരംഭിക്കുക പ്രയാസകരമാണ്.  ഒരു കാരണവശാലും കുഞ്ഞിന് ആദ്യമേ കുപ്പിപ്പാല്‍ നല്‍കരുത്. ആദ്യമേ കുപ്പിപ്പാല്‍ നല്‍കിയാല്‍ മറ്റ് വിഷമതകളോടും പ്രയാസങ്ങളോടും ഒപ്പം കുഞ്ഞ് നിപ്പിളില്‍ കടിക്കുന്നത് ശീലമാകും. പിന്നീട് കുഞ്ഞ്  മുലപ്പാല്‍ കുടിക്കുമ്പോള്‍ കുപ്പിയിലേത് പോലെ മുലക്കണ്ണില്‍ നിന്നും പാല്‍ കിട്ടാതെ വരും. ഈ അവസ്ഥയ്ക്ക് 'നിപ്പിള്‍   കണ്ഫ്യൂഷന്‍' (Nipple Confusion) എന്ന് പറയുന്നു.  

മുലയൂട്ടല്‍ എങ്ങനെ ?
               കഴിവതും ഇരുന്ന് പാലൂട്ടേണ്ടതാണ്. കുഞ്ഞിന്‍റെ വയര്‍  ‍  അമ്മയുടെ വയറിനോടും   കുഞ്ഞിന്‍റെ നെഞ്ച് അമ്മയുടെ നെഞ്ചോടും ചേര്‍ന്നിരിക്കണം. കുഞ്ഞിന്‍റെ താടി അമ്മയുടെ സ്തനത്തോട് ചേര്‍ന്നിരിക്കണം. ഇതിന് Tummy to Tummy, Chest to Chest, Chin to Breast എന്നു  പറയും. കുഞ്ഞിന്‍റെ തല അമ്മയുടെ കൈ മുട്ടില്‍ വെച്ചാലേ ഇത് സാധ്യമാവുകയുള്ളൂ.








ദിവസം കുറഞ്ഞത് 8പ്രാവശ്യമെങ്കിലും മുലയൂട്ടേണ്ടതാണ്. വിശപ്പുള്ള കുഞ്ഞ് വീണ്ടും വീണ്ടും മുലപ്പാല്‍ വലിച്ചു കുടിക്കുന്നത് കൂടുതല്‍ മുലപ്പാല്‍ പെട്ടെന്നുണ്ടാകാന്‍  പ്രചോദനമാകും.



കുഞ്ഞിന് മുലപ്പാല്‍ തികയുന്നുണ്ടോയെന്ന് അമ്മ   തിരിച്ചറിയുന്നതെങ്ങനെ ?

  പാല്‍ ആവശ്യത്തിനു തികയുന്നുണ്ടെങ്കില്‍  പാല്‍ കുടിച്ചു കഴിഞ്ഞ് 2-3 മണിക്കൂര്‍ കുഞ്ഞ് ഉറങ്ങും. കൂടാതെ ദിവസം 6-8 തവണയെങ്കിലും മൂത്രം ഒഴിക്കുകയും മഞ്ഞ നിറത്തിലുള്ള മലം പല തവണ വിസര്‍ജ്ജിക്കുകയും ചെയ്യും. ഒരു മാറില്‍  നിന്നും  പാലൂട്ടുമ്പോള്‍ മറ്റേ മാറില്‍ നിന്നും പാല്‍ ഒഴുകുന്നത് ധാരാളം പാല്‍ ഉണ്ടാകുന്നു എന്നതിന് തെളിവാണ്. കുഞ്ഞിന്‍റെ തൂക്കത്തിലെ  വര്‍ദ്ധനവ് പാല്‍ തികയുന്നുണ്ട് എന്നതിന് തെളിവാണ്. 

  പാല്‍ കൊടുത്തു തുടങ്ങുമ്പോള്‍ ആദ്യം വരുന്ന പാല്‍ മുന്‍ പാല്‍ (Fore Milk) എന്നറിയപ്പെടുന്നു. ഇത് കുഞ്ഞിന്‍റെ ദാഹം ശമിപ്പിക്കുന്നു പിന്നീട് വരുന്ന പാല്‍ പിന്‍ പാല്‍  (Hind Milk) എന്നറിയപ്പെടുന്നു. ഇതില്‍ കൂടുതല്‍ കൊഴുപ്പടങ്ങിയതിനാല്‍ ഇത് കുഞ്ഞിന്‍റെ വിശപ്പ് ശമിപ്പിക്കുന്നു. അതിനാല്‍ ഒരു മുലയിലെ പാല്‍ പൂര്‍ണ്ണമായും കുടിപ്പിച്ച ശേഷം മാത്രം മറ്റേ മുല കുടിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.   പാല്‍ കെട്ടിനിന്നാല്‍ അമ്മയ്ക്ക് വേദനയും നെഞ്ചില്‍ പഴുപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്.  

     എന്തായാലും കുഞ്ഞിന്‍റെ ആരോഗ്യത്തിനും നല്ല ഭാവിക്കും അമ്മിഞ്ഞപ്പാല്‍ അത്യന്താപേക്ഷിതമാണ്. അത് കുഞ്ഞിന്‍റെ അവകാശമാണ്  


*********************

കവിത  
കാര്‍ത്യായണി .എം
 ജെ.പി.എച്ച് . എന്‍ 
     പി. എച്ച് .സി .മടിക്കൈ 
      



അമ്മ

ഗര്‍ഭമുണ്ടെന്നറിഞ്ഞനാള്‍-
മുതല്‍; കഠിനമാം  വേല-
ചെയ്യാതെ നോക്കീടാം ;
കൃത്യമായ കുത്തിവെപ്പുകള്‍-
രണ്ടെണ്ണം; കുതിരസന്നിക്കു-
പ്രതിരോധമേകീടാന്‍ -
ആദ്യ മൂന്നുമാസത്തെ-
ഗുളികകള്‍ ഫോളിക്കാസിഡു-
മാത്രം മതിയാകും; പച്ചില-
ക്കറി പയറുവര്‍ഗ്ഗങ്ങളും ;
മുട്ട, പാലുമായാഹാരം-
സമ്പുഷ്ടം; വെള്ളമേറെ -
ക്കുടിച്ചീടാമെങ്കിലീക്ഷീണം-
'മൂത്രപ്പഴുപ്പു' മൊഴിവാക്കാം-
അയേണ്‍  ഫോളിക്കാസിഡു-
ഗുളികകള്‍   മൂന്നുമാസത്തിന്‍-
ശേഷം കഴിച്ചീടാം; കൃത്യമായ്-
നൂറു ഗുളികകള്‍; ചിട്ടയായ ചെക്ക-
പ്പുകളെന്നിവ പാലിച്ചുശീലി-
ക്കയാണെങ്കിലുത്തമ  പൈതലെ-
വരവേല്‍ക്കാം സസന്തോഷമായ്........
'അമ്മ' യെന്ന രണ്ടക്ഷരമല്ലയോ-
മന്നിതില്‍  സ്നേഹപ്പയസിന്നുറവിടം.
   ‍ 
******************

ലേഖനം 


എന്‍.പി. ബാലകൃഷ്ണന്‍ 
ജെ.എച്ച്.ഐ,
പിഎച്ച്.സി. മടിക്കൈ 



 

 

 

 

 

 

 




പ്ലാസ്റ്റിക് - പ്രശ്നങ്ങളും പരിഹാരങ്ങളും

         ആധുനിക മനുഷ്യന്‍റെ ദൈനം ദിന ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത  വിധത്തില്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ട ഒരു വസ്തുവാണ് പ്ലാസ്റ്റിക്. ഭാരക്കുറവ്, വിലക്കുറവ്, ബലം, ഉപയോഗക്ഷമത, സുഗമമായ ലഭ്യത എന്നിവ പ്ലാസ്റ്റിക്കിനെ വളരെയേറെ ജനകീയമാക്കിയിരിക്കുന്നു. അത് കൊണ്ട് തന്നെ നാം ജീവിക്കുന്നത് പ്ലാസ്റ്റിക് യുഗത്തിലാണെന്നു   പറയപ്പെടുന്നു.

          രൂപപ്പെടുത്തുക എന്നര്‍ത്ഥം വരുന്ന "പ്ലാസ്റ്റിക്കോസ്" എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പേരിന്‍റെ ഉല്‍പ്പത്തി. ചൂടും മര്‍ദ്ദവും നല്‍കി അടിച്ചു പരത്താവുന്നതും വലിച്ചു നീട്ടാവുന്നതും നമ്മുടെ ആഗ്രഹത്തിനനുസരിച്ച് രൂപവും ഭാവവും നല്കാവുന്നതുമായ പോളിമര്‍ വസ്തുക്കളാണ് പ്ലാസ്റ്റിക്. അലക്സാണ്ടര്‍ പാര്‍ക്കസ് രൂപം കൊടുത്ത "പാര്‍ക്കെസിന്‍" ആണ്   പ്ലാസ്റ്റിക്കിന്‍റെ പൂര്‍വ്വ രൂപം. 1910ല്‍  അമേരിക്കന്‍ ശാസ്ത്രജ്ഞനായ ലിയോ എന്‍ട്രിക് ബെക്കലന്‍ ആണ് ആദ്യമായി കൃത്രിമ പ്ലാസ്റ്റിക്ക് നിര്‍മ്മിച്ചത്. 1940കളിലാണ്  ഇന്ത്യയില്‍ പ്ലാസ്റ്റിക്കിന്‍റെ ഉത്പാദനം ആരംഭിച്ചത്.  

                 എണ്ണ  ശുദ്ധീകരണ വേളയിലെ ഉപോല്‍പ്പന്നങ്ങളായ എതിലിന്‍  ,പ്രോപ്പലീന്‍ തുടങ്ങിയ വസ്തുക്കള്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ചൂടാക്കുമ്പോള്‍ ലഭിക്കുന്ന പോളി എത്തിലീനില്‍ നിന്നാണ് പ്ലാസ്റ്റിക് ഉണ്ടാക്കുന്നത്. പ്ലാസ്റ്റിക്കിനെ ഘടന, സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കി രണ്ടായി തരംതിരിച്ചിരിക്കുന്നു.

1. തെര്‍മോ പ്ലാസ്റ്റിക് ഉദാ: പി.വി.സി
2. തെര്‍മോ സെറ്റിംഗ് പ്ലാസ്റ്റിക് ഉദാ: പോളിത്തീന്‍ ബാഗുകള്‍

       ഭാരതത്തിലെ വാര്‍ഷിക പ്രതിശീര്‍ഷ  ഉപയോഗം 2 കിലോഗ്രാമും കേരളത്തിലിത് 6.5കിലോഗ്രാമുമാണ്. കേരളത്തില്‍ പ്രതിമാസം 12000 മെട്രിക് ടണ്‍   പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കപ്പെടുന്നു എന്നാണ് കണക്ക്. നഗരമാലിന്യത്തിന്‍റെ  48ശതമാനവും പ്ലാസ്റ്റിക് ആണ്. കേരളീയ കുടുംബത്തില്‍ പ്രതിദിനം 3മുതല്‍ 20 വരെ പോളിത്തീന്‍ കവര്‍ എത്തി ചേരുന്നുണ്ട്.   വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ   പല ഭാഗങ്ങളില്‍ നിന്നും  ണ്‍ കണക്കിന് പ്ലാസ്റ്റിക് വസ്തുക്കളാണ് കടലില്‍ തള്ളുന്നത്. അങ്ങനെ മണ്ണും ജലസ്രോതസുകളും പ്ലാസ്റ്റിക്കിന്‍റെ     സംഭരണികളായി മാറുന്നു. 

പ്രശ്നങ്ങള്‍ :
    പ്ലാസ്റ്റിക്കിന്‍റെ  ഉപയോഗവും സൌകര്യവും പരിഗണിക്കുമ്പോള്‍ പ്ലാസ്റ്റിക്കിന്  പകരം വെക്കാന്‍ മറ്റൊരു  വസ്തു ലഭ്യമല്ല എന്നത് കൊണ്ട് പ്ലാസ്റ്റിക്കിനെ  പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് മുമ്പോട്ട്‌ പോകാന്‍ സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാ വസ്തുക്കളും ജനങ്ങളുടെ കൈകളിലെത്തുന്നത് പ്ലാസ്റ്റിക് കൂടുകളിലാണ്. അത് പോലെ പോളിത്തീന്‍ കവറുകളുടെഉപയോഗം നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായിരിക്കുന്നു. 

      ഉപയോഗത്തിന്ശേഷം വലിച്ചെറിയുന്നതു മൂലവും അശാസ്ത്രീയമായി സംസ്കരിക്കുന്നത്  മൂലവുമാണ്പ്ലാസ്റ്റിക് പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയായിക്കൊണ്ടിരിക്കുന്നത്. നമുക്ക് ചുറ്റും കുമിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക് കൂടുകളും കപ്പുകളും   സഞ്ചികളും സാഷേ പാക്കറ്റുകളും ജൈവ വിഘടനം സംഭവിക്കാത്തത് മൂലം  മണ്ണിലെ വായു സഞ്ചാരം തടസപ്പെടുകയും നീര്‍വാഴ്ച  തടസപ്പെടുകയും സൂഷ്മ ജീവികള്‍ നശിക്കുകയും ചെയ്യുന്നു. തന്മൂലം സസ്യവളര്‍ച്ച  മുരടിക്കുകയും ഫലഭൂയിഷ്ടമായ  മണ്ണ്‍ മരുഭൂമിക്ക് സമാനമാകുകയും ചെയ്യുന്നു. കടല്‍ ജീവികള്‍ ചത്തടിയുന്നു.  മണ്ണില്‍ ദ്രവിക്കാതെ നില്‍ക്കുന്ന പോളിത്തീന്‍ കവറുകളും മറ്റും ചൂടാകുമ്പോഴും കത്തുമ്പോളും നിരവധി വിഷവാതകങ്ങള്‍ പുറത്തുവരുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട മാരകവിഷമാണ് ടെട്രാക്ലോറോ  ഡൈ   ബന്സോ ഡയോക്സിന്‍...ഡി.ഡി.ടി. യേക്കാള്‍ 2 ലക്ഷം മടങ്ങ്  വിഷാംശമുള്ള ഇതിന്‍റെ പ്രധാന ഉറവിടം പോളി വിനൈല്‍ ക്ലോറൈഡ്‌  (PVC) ആണ്. ഡയോക്സിന്‍ നേരിട്ട് ശ്വസിക്കുന്നതിലൂടെയും മൃഗങ്ങളുടെയും മ
ല്‍സ്യങ്ങളുടെടെയും കൊഴുപ്പ് കലകളില്‍ അടിഞ്ഞുകൂടുന്നത് മൂലം  അവയുടെ മാംസം, പാല്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെയും ക്യാന്‍സര്‍, വന്ധ്യത, രോഗപ്രതിരോധ ശേഷിയില്ലായ്മ, ഞരമ്പ്‌ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.   കൂടാതെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന കാഡ്മിയം, ആര്‍സെനിക്, ലെഡ്, ക്രോമിയം എന്നിവ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകുന്നു. വൃക്ക തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍, ഞരമ്പ് രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ബോധക്ഷയം എന്നിവയ്ക്കും ആത്യന്തികമായി മരണത്തിനും ഇവ കാരണമാകുന്നു. പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് തിളക്കവും മാര്‍ദ്ദവവും നല്‍കാന്‍ ഉപയോഗിക്കുന്ന തലേറ്റുകള്‍ (Phthaletes)വിവിധതരം  ക്യാന്‍സറുകള്‍, വന്ധ്യത, ജനനവൈകല്യങ്ങള്‍, ഓട്ടിസം എന്നിവയ്ക്ക്കാരണമാകുന്നു. നമ്മള്‍ സ്നേഹപൂര്‍വ്വം കുഞ്ഞുങ്ങള്‍ക്ക് വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങള്‍ അവര്‍ കൌതുകത്തോടെ നുണയുമ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നില്ല മാരകമായ വിഷ പദാര്‍ത്ഥങ്ങളാണ് അകത്താക്കുന്നതെന്ന്. പല വികസിതരാജ്യങ്ങളും ഇത്തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ നിരോധിച്ചു കഴിഞ്ഞു. എന്നിട്ടും നാമിപ്പോഴും ഇറക്കുമതി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ 
     പരിസ്ഥിതിക്കും  ജീവജാലങ്ങള്‍ക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ   വര്‍ദ്ധിച്ച തോതിലുള്ള ഉപയോഗം കേവലമായ നിരോധനങ്ങള്‍ കൊണ്ട് മാത്രം തടയാന്‍ സാധിക്കില്ല. എന്നിരുന്നാലും 30 മൈക്രോണില്‍ കുറവുള്ള പോളിത്തീന്‍കവറുകളുടെ  ഉത്പാദനവും  ഉപയോഗവും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇത് പ്രയോഗികതലത്തില്‍ എത്തിക്കുന്നതിന് പൊതു സമൂഹത്തിന്‍റെ സജീവമായ സഹകരണംഅത്യാവശ്യമാണ്. ആയതിനാല്‍ പ്ലാസ്റ്റിക്കിന്‍റെ     ഉപയോഗം നിയന്ത്രിക്കുന്നതിന്ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

  • ഉപയോഗം കുറയ്ക്കുക (Reduce)
  • ഉപയോഗിച്ചവ പുനരുപയോഗിക്കുക (Re-use)
  • ബദല്‍ സംവിധാനങ്ങള്‍ (തുണിസഞ്ചി, കടലാസ് സഞ്ചി) ഉപയോഗിക്കുക 
  • പുന: ചംക്രമണം (Re cycle)
   കൂടാതെ ബോധവല്‍ക്കരണ ശീലവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ വെച്ച് തന്നെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയും വേണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ, സ്വയംസഹായസംഘങ്ങള്‍,സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ജനകീയമാക്കണം. പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം തടയാനായി ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കണം.

         ഇങ്ങനെ പ്ലാസ്റ്റിക് നിയന്ത്രണത്തിലൂടെ ഹരിതാഭമായ ഭൂമിയെ അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ നമുക്ക് ശ്രമിക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ണിനും മണ്ണിനും അലോസരമുണ്ടാക്കാത്ത ഭാവിക്ക്  വേണ്ടി നമുക്ക് കൈകോര്‍ക്കാം. 


                                                                 ******************




ലേഖനം 

നിഷ. കെ.എം
കൌണ്‍സെലര്‍, ഭൂമിക  


 











സ്ത്രീകള്‍ക്കെതിരായ   അതിക്രമങ്ങളും  ഭൂമികയുടെ സേവനവും 

  ശാസ്ത്രവും ലോകവും വളരെയധികം പുരോഗതി  പ്രാപിച്ചെങ്കിലും   സ്ത്രീകള്‍ക്കുംകുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും 
 അതുമൂലമുണ്ടാകുന്ന വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായപ്രത്യാഘാതങ്ങളും വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന്‍ ജീവിക്കുന്നത്.  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ  മാനസികവും ശാരീരികവുംലൈംഗീകവുംപ്രകൃതി വിരുദ്ധവുമായ പീഡനങ്ങളുടെ   വാര്‍ത്തകളാണ് ഇന്ന് ദിനംപ്രതി ദൃശ്യ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും  നിറഞ്ഞു നില്‍ക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്ക്  വീടെന്നോ  പൊതുസ്ഥലമെന്നോ  ജോലി സ്ഥലമെന്നോ വ്യത്യാസമില്ല. പലപ്പോഴും മാനഹാനി   ഭയന്നും മറ്റും പീഡനത്തിനിരയായവര്‍ അത് ‍ തുറന്നു പറയാന്‍  മടിക്കുന്നു.  തന്മൂലം ഇത്തരം  ‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ വരികയുംഅത്    മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യകളിലേക്കും നയിക്കപ്പെടുകയും ചെയ്യുന്നു.

           ഈയൊരു പശ്ചാത്തലത്തിലാണ് കാഞ്ഞങ്ങാട്‍  ജില്ലാ  ആശുപത്രിയില്‍  പ്രവര്‍ത്തിച്ച് വരുന്ന ഭൂമിക ജി.വി.ബി.എം. സെന്‍ററിന്‍റെ പ്രവര്‍ത്തനം  ശ്രദ്ധേയമാകുന്നത്.

 ലിംഗ പദവിയിലധിഷ്‌ഠിതമായ അതിക്രമങ്ങള്‍ക്കി രയാകുന്നവര്‍ക്ക് കൌണ്‍സലിങ്ങും വൈദ്യസഹായവും നല്‍കുന്നതിനായി ജില്ലാ ആശുപത്രിയില്‍  2009 ഡിസംബര്‍ മാസം  മുതല്‍  ‍‍പ്രവര്‍ത്തിച്ചു വരുന്ന സംവിധാനമാണ് ഭൂമിക ജി.വി.ബി.എം. സെന്‍റര്‍  (Bhoomika - Gender Based Violence Management Centre)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ദ്ധിച്ചു വരുന്ന  വിവേചനങ്ങളുംഅതിക്രമങ്ങളും തന്മൂലമുള്ള പ്രശ്നങ്ങളും ഫലപ്രദമായും  കാര്യക്ഷമമായും കൈകാര്യം ചെയ്യുക  എന്നതാണ് ഭൂമികയുടെ പ്രധാന കര്‍ത്തവ്യം. സ്ത്രീകള്‍  കുടുംബത്തില്‍ നിന്നോ  ‍  സമൂഹത്തില്‍ നിന്നോ നേരിടുന്ന  ശാരീരികമോ മാനസികമോ ലൈംഗീകമോ സാമ്പത്തികമോ ആയ അതിക്രമങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും  പരിഹാരം  കാണാന്‍ ഭൂമിക സഹായിക്കുന്നു. 2012 വര്‍ഷത്തില്‍  ജൂലൈ മാസം വരെ നൂറിലധികം കേസുകള്‍ ഭൂമികയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. താഴെപ്പറയുന്ന  വിധത്തിലുള്ള കേസുകളാണ്  പ്രധാനമായും ഭൂമികയിലെത്തുന്നത്. 
  • കുടുംബ പ്രശ്നങ്ങള്‍  
  • ഗാര്‍ഹിക പീഡനം
  • മാനസികാസ്വാസ്ഥ്യങ്ങള്‍
  • ആത്മഹത്യാ പ്രവണത  
  • കൌമാരപ്രശ്നങ്ങള്‍  
  • വാര്‍ദ്ധക്യകാലപ്രശ്നങ്ങള്‍
  • മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും 
ഇത്തരം പ്രശ്നങ്ങളുമായി ഭൂമികയിലെത്തുന്നവര്‍ക്ക്  താഴെപ്പറയുന്ന സേവനങ്ങള്‍ ലഭ്യമാണ്.
  • കൌണ്‍സെലിംഗ്  
  • വൈദ്യസഹായം
  • നിയമോപദേശം
  • റഫറല്‍ സേവനം (മന: ശാസ്ത്രജ്ഞന്‍, ക്ലിനിക്കല്‍ സൈക്കളോജിസ്റ്റ്, പോലീസ്, സാമൂഹ്യ ക്ഷേമ വകുപ്പ്, നിയമസഹായം തുടങ്ങിയവ).      
  • പരിശീലന പരിപാടികള്‍ . 

          മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും കാഞ്ഞങ്ങാട്‍  ജില്ലാ  ആശുപത്രിയില്‍  പ്രവര്‍ത്തിക്കുന്ന   ഭൂമിക ജി.വി.ബി.എം. സെന്‍ററുമായി ബന്ധപ്പെടാവുന്നതാണ്.

******************





കഥ
പ്രസാദ് കണ്ണോത്ത് 
ജെ.എച്ച്.ഐ.
പി.എച്ച്.സി.കരിന്തളം 





 







ഉണര്‍'ത്തോറ്റം '

ന്തിത്തോറ്റത്തിനു നില്‍ക്കുന്നതിനു മുമ്പായുള്ള കതിനാ വെടികള്‍ മുഴങ്ങി. അണിയറയില്‍  തോറ്റത്തിനായുള്ള അണിയലങ്ങള്‍ ഒരുക്കുന്നതിന്‍റെ തിരക്ക്....... പള്ളിയറയില്‍  അന്തിത്തിരി തെളിഞ്ഞു. നിര നിരയായി കെട്ടിയ ട്യൂബ് ലൈറ്റുകളും അലങ്കാര ദീപങ്ങളും തറവാടിനെ വെളിച്ചത്തില്‍ മുക്കി.
 ''ആ കലശക്കാരന്‍ ഇതേ വരെ വന്നിറ്റ്-ലേ  " ?  കൃഷ്ണന്‍ പണിക്കര്‍ വെറ്റിലയുടെ രണ്ടറ്റവും നുള്ളിക്കളഞ്ഞ്  നൂറു   തേച്ചു.
"ഞാങ്ങ നേരത്ത എത്തീനി പണിക്കറേ" കലശക്കാരന്‍റെ ശബ്ദം കള്ളിന്‍റെ മണത്തോടൊപ്പം പുറത്തു വന്നു. ദൂരെ ദേശങ്ങളില്‍   നിന്നുള്ള ആളുകളൊക്കെ നേരത്തെ തന്നെ    തറവാ ട്ടിലെത്തിച്ചേര്‍ന്നിട്ടുണ്ട്.  കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ദേശങ്ങളില്‍ കുടുംബ വേരുകളുള്ള വലിയ ഒരു തറവാടാണ് തുലാവം 21ന് കളിയാട്ടം നടക്കുന്ന കാരങ്ങാട്ട്‌ തറവാട്. അഴീക്കോട്‌, എരമം, പുത്തൂര്‍, പയ്യന്നൂര്‍, ഏച്ചിക്കാനം,ചെമ്മട്ടംവയല്‍, ‍  കാഞ്ഞങ്ങാട്, ഉദുമ തുടങ്ങിയ  പ്രദേശങ്ങളില്‍ കാരങ്ങാട്ടുകാര്‍ താമസിക്കുന്നുണ്ട്. തുലാവം 21ന് കല്പനക്കളിയാട്ടം കഴിഞ്ഞാല്‍  തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രാര്‍ത്ഥനാ  കളിയാട്ടമാണ്. കുഞ്ഞുങ്ങളുണ്ടാവാന്‍, നഷ്ടപ്പെട്ടു പോയ പൊന്ന്‍ തിരിച്ചു കിട്ടാന്‍, പുറപ്പെട്ടുപോയ മകനോ ഭര്‍ത്താവോ തിരിച്ചു വീടണയാന്‍..........പ്രാര്‍ത്ഥനാ കളിയാട്ടത്തിന്‍റെ  ഡേറ്റ് കിട്ടണമെങ്കില്‍  ഒന്നോ രണ്ടോ വര്‍ഷം മുമ്പ്  തന്നെ 'അടയാളം' വാങ്ങണം. തുലാവം 22ന് ഇന്നാളുടെ വക,     23ന് ഇന്നാളുടെ വക‍ എന്ന്‍ തെയ്യം കെട്ടിന്‍റെ ദിവസങ്ങള്‍  ചാര്‍ട്ട് ചെയ്തു വെക്കും.
 "എടോ മോത്തെഴ്താന്‍ തൊടങ്ങീറ്റ് ലേ" കൃഷ്ണന്‍ പണിക്കര്‍ അക്ഷമനായി.
"ഇതാ തൊടങ്ങലായി പണിക്കറേ... അല്ല, അയ്നീ പ്രകാശാനിതേട്യാ പോയത്" ? കൃഷ്ണന്‍ പണിക്കറുടെ മച്ചുനന്‍   ദേര്‍മ്മന്‍  പണിക്കറുടെ മകന്‍ പ്രകാശനാണ് അന്തിത്തോറ്റം. അന്തിത്തോറ്റത്തിനു  നിന്നയാള്‍ തന്നെ നാളത്തെ കോലം. പരദേവത എന്നു വിളിക്കപ്പെടുന്ന വിഷ്ണുമൂര്‍ത്തിയാണ് അനുഗ്രഹം ചൊരിയാന്‍  നാളെ  തിരുവരങ്ങിലെത്തേണ്ടത്.
 'പ്രകാശേട്ടാ'- എന്തൊരു കെടപ്പാ ഇത്...എണീറ്റേന്‍- ഇതാ ദാമോദരന്‍  പണിക്കറ് റെഡിയായി'- മൂടിപ്പുതച്ചു കിടക്കുന്ന പ്രകാശന്‍    പണിക്കറോട് സിനോജ് വിളിച്ചു പറഞ്ഞു. കൃഷ്ണന്‍  പണിക്കറുടെ മകളുടെ മകനാണ് നെഹ്‌റു കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്ന സിനോജ്. സിനോജ് അടുത്തു ചെന്ന്‍ പ്രകാശനെ തൊട്ടു നോക്കി.
"നല്ല പനിയ്ണ്ട്"- "അത് സാരൂല്ലടാ തോറ്റത്തിന് ഞാനന്നെ  നിന്നോളാം"- പ്രകാശന്‍  പണിക്കര്‍ പതിയെ പറഞ്ഞു.
 "മഴ പറ്റിക്ക്വാ ......?" ചാറ്റല്‍ മഴ പെയ്യുന്നത് കണ്ടപ്പോള്‍  ദാമോദരന്‍ പണിക്കര്‍ക്ക് സംശയമായി.  
"ഇത് പതിവുള്ളതാന്ന്‍റോ കാരങ്ങാട്ട്  കളിയാട്ടത്തിന് ഒരു പാറല്"‍ - കളിയാട്ട കമ്മിറ്റി ട്രഷറര്‍  കെല്‍ട്രോണില്‍നിന്നും റിട്ടയറായ ലക്ഷ്മണന്‍ എന്ന കരിങ്ങാട്ട് ലക്ഷ്മണേട്ടന്‍  പറഞ്ഞു.  പ്രകാശന്‍ പണിക്കര്‍  പതിയെ എഴുന്നേറ്റു..... മുഖത്തെഴുന്നത് കാണാന്‍   കുറെ കുട്ടികള്‍ അണിയറക്ക് ചുറ്റും കപ്പ്‌  ഐസ്ക്രീം തിന്നു കൊണ്ട് നില്‍ക്കുന്നുണ്ട്.....ഐസ്ക്രീം തിന്നതിനു ശേഷം അവര്‍ കപ്പ്‌ വലിച്ചെറിയുന്നത് കണ്ടപ്പോള്‍  സിനോജ് പറഞ്ഞു.
'മക്കളേ അതൊന്നും വലിച്ചെറിയറ്.....വെള്ളം കെട്ടിക്കിടന്ന്‍ ഡെങ്കിപ്പനിയെല്ലം വരും'. 
കുട്ടികള്‍ വെറുതെ ചിരിച്ചതേയുള്ളൂ...പ്രാകാശന്‍  പണിക്കര്‍ ചുറ്റും നോക്കി. ഐസ്ക്രീം കപ്പുകളും ഇളനീര്‍ തൊണ്ടുകളും പരക്കെ കാണാനുണ്ട്...... എത്രയെത്ര കളിയാട്ട കാവുകളില്‍ കണ്ടിട്ടുണ്ട് ഇത് പോലുള്ള കാഴ്ചകള്‍....... 'എമ്മപ്പാ..... നമ്മക്ക് ഡെങ്കിപ്പനിയോ  മറ്റോ ആയിരിക്ക്വോ...?' പ്രകാശന്‍ പണിക്കര്‍ക്ക് ചെറിയ പേടി തോന്നി. ഇത് പോലുള്ള ഇളനീര്‍ തൊണ്ടുകളില്‍ നിന്നും മൂളിപ്പറന്നു വന്ന കൊതുകുകള്‍ എത്രയോ വട്ടം കടിച്ചിരിക്കുന്നു.....
'എടാ സിനോജേ ഒരു പാരസെറ്റമോള്  ‍നോട്ട്... ഈ പനിയൊന്ന്‍ കൊറയോ  നോക്കാലോ...നാളെ ഏതായാലും രാമഷ്ണന്‍  ഡോക്ടറെ കാണിക്കാം.....' സിനോജ് കൊണ്ടു  കൊടുത്ത  പരസെറ്റമോള്‍ വിഴുങ്ങുമ്പോള്‍ പ്രകാശന്‍ പണിക്കര്‍ തന്നത്താന്‍ പറഞ്ഞു.   വളരെ ശ്രമകരമായ പണി ആവശ്യമില്ല തോറ്റത്തിന്‍റെ മുഖത്തെഴുത്തിന്...ദാമോദരപ്പണിക്കര്‍ ശ്രദ്ധാപൂര്‍വ്വം വളരെ എളുപ്പം മുഖത്തെഴുത്ത് പൂര്‍ത്തിയാക്കി.
"ദര്‍പ്പണം"-ദൈവരൂപം പൂണ്ട സ്വന്തം മുഖം കാണാന്‍  പണിക്കര്‍ കണ്ണാടിക്കായി കൈ നീട്ടി. ആളുകളെ കൊണ്ട് തറവാട് മുറ്റം നിറയുകയയായി . പീപ്പിയുടെയും  'അമ്മാമ്മ' ബലൂണുകളുടെയും ശബ്ദം...ഐസ്ക്രീം കച്ചവടക്കാര്‍, ചായ-ഓംലെറ്റ്‌ കടകള്‍ അങ്ങനെ വലിയ ഒരു ക്ഷേത്രക്കളിയാട്ടത്തിന്‍റെ 'അരങ്ങ്' തന്നെ കാരങ്ങാട്ട് തറവാട് കളിയാട്ടത്തിനുണ്ട്. ചെണ്ടയുടെ രൗദ്ര താളം.....തോറ്റം മുറുകുകയാണ്.
"മാതാവും പിതാവും വാഴ്ക വാഴ്ക..."; പിഴവുകള്‍...പിഴവുകള്‍....  പ്രകാശന്‍ പണിക്കര്‍ക്ക് തെറ്റുകയാണ് ചുവടുകള്‍. തലക്കുള്ളില്‍ കത്തുന്ന മേലേരിയില്‍   ‍നിന്ന്‍ കനല്‍ത്തരികള്‍ മേലോട്ട് പറക്കുകയാണ്. എന്തോ പന്തികേട് തിരിച്ചറിഞ്ഞു കൃഷ്ണന്‍ പണിക്കര്‍.
"ചടങ്ങുകള്‍ പെട്ടെന്ന്‍ തീര്‍ക്കാം മാഷേ"...
പണിക്കര്‍ ആഘോഷ കമ്മിറ്റി സെക്രട്ടറി ഡി.ഇ.ഒ. ഓഫീസിലെ യു.ഡി.ക്ലാര്‍ക്ക് രവീന്ദ്രന്‍ കാരങ്ങാട്ടിന്‍റെ ചെവിയില്‍ മന്ത്രിച്ചു. എന്തു  പറ്റി  എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല കൃഷ്ണന്‍ പണിക്കര്‍. അണിയറയിലേക്ക്  രണ്ടു പേര്‍ താങ്ങിപ്പിടിച്ചാണ് പ്രകാശന്‍ പണിക്കറെ എത്തിച്ചത്. സാധാരണ ഗതിയില്‍ തോറ്റം  തീരുമ്പോള്‍ തെയ്യത്തിനെ ചുമലിലേറ്റിയാണ് അണിയറപ്പുരയിലെത്തിക്കുക. കണ്ണുകള്‍ ചെക്കിപ്പൂ പോലെ ചെമന്നിരുന്നു.   
"പരദേവത ഞാന്‍ തന്നെ കെട്ടും" ബോധത്തിന്‍റെയും അബോധത്തിന്‍റെയും നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുമ്പോഴും പ്രകാശന്‍ പണിക്കര്‍ പിറുപിറുത്തു.ഇപ്പോത്തന്നെ ആസ്പത്രിയിലെത്തിക്കണം-ആരോ പറഞ്ഞു. പത്ത്  കിലോമീറ്ററെങ്കിലുമുണ്ടാവും ആശുപത്രിയിലേക്ക്-ഓട്ടോ ഡ്രൈവര്‍ സുരേശന്‍ പറഞ്ഞു.  
  "ഡെങ്കി ഷോക്ക് സിന്‍ഡ്രോം" ന്‍റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്; എത്രയും പെട്ടെന്ന്‍ പരിയാരത്തെത്തിക്കണം-ഭാഗ്യമുണ്ടെങ്കില്‍-  പനിയന്‍ തെയ്യം മാത്രം കെട്ടുന്ന സുധാകരന്‍ കീശയില്‍ നിന്നും എടുത്ത് നീട്ടിയ മഞ്ഞള്‍ പുരണ്ട നൂറു രൂപ ഡോക്ടര്‍ വാങ്ങിയില്ല. കെട്ടിയാടിയ തെയ്യങ്ങലുടെയെല്ലാം പേരെടുത്ത് വിളിച്ച് കൃഷ്ണന്‍ പണിക്കര്‍ വൈരം കൊടുത്തു.
 'എന്‍റെ  കുഞ്ഞിക്കൊന്നും വെര്ത്തല്ലേ  ന്‍റെ മൂവാളംകുഴി    ചാമുണ്ഡീ'....   
ഐ.സി.യു.വിലേക്ക് കയറ്റുമ്പോള്‍  സിനോജിന്‍റെ കൈ പിടിച്ച് "എന്ക്ക് പെര്ദേവതേന്‍റെ കോലം കെട്ടണം" എന്ന്‍ പ്രകാശന്‍ പണിക്കര്‍  പറഞ്ഞത് സിനോജിന് മനസിലായില്ല.  ആശുപതിക്കിടക്കയ്ക്ക് ചുറ്റും ഡോക്ടര്‍മാര്‍, പരിശോധനകള്‍.....പ്രകാശന്‍ പണിക്കര്‍ കാണുകയാണ് ആകാശപ്പരപ്പിലേക്ക് ഉയര്‍ന്നുയര്‍ന്നു പോകുന്ന തെയ്യങ്ങളുടെ ഘോഷയാത്ര. വരവിളികള്‍, അനുഗ്രഹ വാചാലങ്ങള്‍- ഓലച്ചൂട്ടും  പിടിച്ച് ആകാശക്കുന്നു കയറുന്ന ദൈവങ്ങള്‍ തന്നെ മാടി വിളിക്കുന്നതായി പ്രകാശന്‍ പണിക്കര്‍ക്ക് തോന്നി.
"നായാട്ടിനും നരിവിളിക്കും കൂട്ടത്തിനും കുറിക്കും വിളിച്ചാ വിളിപ്പുറത്ത്ണ്ട് പൈതങ്ങളേ ........" പ്രകാശന്‍ പണിക്കര്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി. 

******************* 



1 comment: